അബിൻ വർക്കി
പത്തനംതിട്ട: അബിൻ വർക്കിക്കെതിരേ ആറന്മുള മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിന്‍റെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പതിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചത്. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകൾ ഉയർന്നു.
കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. കോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള കോൺഗ്രസുകാർക്ക് അവസരം നൽകണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്റർ.
അബിൻ വർക്കിയെ ആറന്മുളയിൽ പരിഗണിക്കുന്ന കാര്യം ഉറപ്പായ സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആറന്മുളയിൽ സ്ഥാനാർഥി ആകാനുള്ള അബിൻ വർക്കിയുടെ നീക്കത്തിനാണ് ഇത് തിരിച്ചടിയാവുന്നത്.
സമീപ ദിവസങ്ങളിലായി അബിൻ വർക്കി ആറന്മുളയിൽ സജീവമായിരുന്നു. ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സ്ഥാനാർഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തിൽ നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കളെയും കെ.സി. വേണുഗോപലിനെ കണ്ടു.