ആശുപത്രിക്കെതിരേ യുവതിയുടെ കുടുംബം രംഗത്ത്
കൊച്ചി: എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ പ്രസവത്തിനിടെ യുവതി മരിച്ചതിൽ സ്വകാര്യ ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. കാവ്യ ഗുരുതരവസ്ഥയിലായത് അറിയിച്ചില്ലെന്നും, ആശുപത്രിയിൽ ആവശ്യത്തിന് രക്തം ഉണ്ടായിരുന്നില്ലെന്നും കുടുംബം ആരോപിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകുമെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
വടക്കൻ പറവൂർ സ്വദേശിയായ കാവ്യ പ്രസവത്തിനിടെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്. അതേസമയം കുടുംബത്തിന്‍റെ ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി.
പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെന്നും ഓപ്പറേഷൻ തിയെറ്ററിൽ വച്ച് ഹൃദയസ്തംഭനം ഉണ്ടായെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. അപൂർവമായി കാണുന്ന അവസ്ഥയാണ്. ആശുപത്രി മാറ്റത്തെ കുറിച്ച് ബന്ധുക്കൾ സൂചിപ്പിച്ചപ്പോൾ തന്നെ സമ്മതിച്ചിരുന്നുവെന്നും ഡോക്‌ടർ പറഞ്ഞു.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്‌ടർമാരുടെനിർദേശപ്രകാരം കാവ്യയുടെ ഗർഭപാത്രം നീക്കം ചെയ്തിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കാവ്യയെ മാറ്റി. എന്നാൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.