തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് തന്നെ നീക്കിയപ്പോൾ മര്യാദ കാണിച്ചില്ലെന്ന ആരോപണവുമായി നടൻ പ്രേം കുമാർ. സർക്കാരിനെ വിമർശിച്ചിട്ടും സാഹിത്യ അക്കാഡമി ചെയർമാൻ കെ. സച്ചിദാനന്ദനെതിരേ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാഡമി ചെയർമാന്‍റേത് ഗുരുതരമായ പരാമർശങ്ങൾ. തനിക്കില്ലാത്ത എന്തോ അദ്ഭുത സിദ്ധി സച്ചിദാനന്ദനുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായിരിക്കേ തിരക്കേറിയ പ്രവർത്തനങ്ങളിൽ മുഴുകിയിരികികേയാണ് സ്ഥാനത്തു നിന്ന് തന്നെ നീക്കിയത്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന്‍റെ തലേ ദിവസം ചുമതലയിൽ നിന്ന് നീക്കി. എന്താണ് കാരണമെന്ന് ഇതുവരെയും വ്യക്തതയില്ല. ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും പ്രേം കുമാർ.
ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായമാണ് നടപടിക്ക് കാരണമായത്. മറ്റൊരു കാരണവും കാണുന്നില്ല. പുറത്താക്കുന്നത് സർക്കാരിന്‍റെ വിവേചനാധികാരമാണ്. അതിൽ അഭിപ്രായം പറയാൻ കഴിയില്ല. പക്ഷേ സഹപ്രവർത്തകരോട് നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ല. വീട്ടിൽ സ്ഥിരമായി ജോലിക്കു വരുന്ന ഒരാളോട് ഇനി വരണ്ട എങ്കിൽ തലേ ദിവസം മാന്യമായി പറയും.
അതൊരു സാമാന്യ മര്യാദയാണ്. ആ മര്യാദ തന്‍റെ കാര്യത്തിൽ ഉണ്ടായില്ല. സച്ചിദാനന്ദനുമായി തന്നെ താരതമ്യം ചെയ്യാൻ സാധിക്കില്ല. പക്ഷേ കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളാണ് ചലച്ചിത്ര അക്കാഡമിയും സാഹിത്യ അക്കാഡമിയും. അവിടെ ഒരാളോട് പ്രതികരണത്തിന്‍റെ പേരിൽ വിവേചനം കാണിക്കുന്നുവെന്ന് തോന്നി. തനിക്ക് നീതിനിഷേധമുണ്ടായി എന്നും പ്രേം കുമാർ പറഞ്ഞു.