ആസൂത്രണ ബോർഡിലെ നിയമന ക്രമക്കേട്; അന്വേഷണം പിഎസ്‌സി ചെയർമാനിലേക്ക്
File photo
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ നിയമന ക്രമക്കേടിൽ അന്വേഷണം പിഎസ്‌സി ചെയർമാൻ എം.ആർ ബൈജു ഉൾപ്പടെയുള്ള 16 അംഗങ്ങളിലേക്ക് നീളുന്നു. ഇതുസംബന്ധിച്ച് ചോദ‍്യം ചെയ്യലിനായി 16 അംഗങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
എന്നാൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് പിഎസ്‌സി അംഗങ്ങൾ പറയുന്നത്. പ്രത‍്യേക അന്വേഷണ സംഘത്തെ ഇക്കാര‍്യം അറിയിച്ചിട്ടുണ്ട്. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. പിഎസ്‌സി നിയമന ക്രമക്കേടിൽ 2 ഉദ‍്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് കഴിഞ്ഞ ദിവസം പ്രത‍്യേക അന്വേഷണ സംഘം വ‍്യക്തമാക്കിയിരുന്നു.
മൂല‍്യനിർണയ ചുമതലയുണ്ടായിരുന്ന പിഎസ്‌സി മുൻ ഡെപ‍്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കാണ് വീഴ്ച പറ്റിയത്. ഇരുവർക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് എസ്ഐടി ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിലും പറഞ്ഞിരുന്നു.
ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ 58 ഉത്തരക്കടലാസുകളുടെ മൂല‍്യനിർണയം നടത്താതെ പോയത് ഉദ‍്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് സർക്കാർ.