തിരുവനന്തപുരം: ക്രിസ്‌മസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.എസ്. ബിന്ദുകുമാരിയുടേയാണ് വിധി.
കഴിഞ്ഞ മാസം ഏഴിനു പരിഗണിച്ച ഹര്‍ജിയിൽ വിധി പറയുന്നതിനായി ഇന്നേക്കു മാറ്റുകയായിരുന്നു. അതേസമയം, പ്രതി മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മുൻകൂര്‍ ജാമ്യം തള്ളിയതോടെ ഷുഹൈബിനെ ഉടനെ പൊലീസ് കസ്റ്റഡിയിലെടുക്കും. എംഎസ് സൊലൂഷൻസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മരവിപ്പിച്ചിരുന്നു.
എംഎസ് സൊല്യൂഷൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ പുറത്തായത്. 10,000ത്തിലധികം വിദ്യാർഥികൾ ഈ വിഡിയൊ കണ്ടിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയാറാക്കുന്ന ചാനലിനാണ് കൂടുതൽ വ്യൂസ് ലഭിക്കുന്നത്.
അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ കാണാൻ വിദ്യാർഥികൾക്ക് നിർദേശം നൽകിയതായും വിവരമുണ്ട്. സബ്സ്രിക്പ്ഷൻ കൂടുതൽ ലഭിക്കാൻ വലിയ കിടമത്സരമാണ് നടക്കുന്നത്. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരും പ്രഡിക്‌ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്.