നാട്ടിൽ മാമ്പൂക്കാലം; പ്രതീക്ഷയോടെ കർഷകർ
കോതമംഗലം: ഇത്തവണ മിക്കയിടങ്ങളിലും മാവുകൾ നേരത്തെ തന്നെ പൂവിട്ടു കഴിഞ്ഞു. വേനൽച്ചൂടിന്‍റെ കാഠിന്യമേറുമ്പോഴും മനസ്സിന് കുളിർമയേകിയാണ് നാടൊട്ടുക്കും മാവുകൾ പൂത്തുനിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ മാമ്പൂക്കൾ വിരിഞ്ഞത് കർഷകരിലും പ്രകൃതി സ്നേഹികളിലും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് നാട്ടുമാവുകൾ വ്യാപകമായി പൂക്കാറുള്ളത്. ഇത്തവണ നേരത്തെ തണുപ്പിന്‍റെ ദൈർഘ്യം കൂടിയതും കൃത്യസമയത്ത് ലഭിച്ച നേരിയ മഴയും മാവുകൾ നിറയെ പൂക്കാൻ കാരണമായി. ഇത്തവണത്തെ മികച്ച പൂവിടൽ മാമ്പഴ വിപണിയിൽ വൻ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
അന്യം നിന്നുപോകുന്ന നാട്ടു മാവുകൾ ഇത്തവണ വ്യാപകമായി പൂത്തിട്ടുണ്ട്. ഇത് നാടൻ രുചികളുടെ വിപണിക്ക് കരുത്തേകും. എങ്കിലും കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചില ഘടകങ്ങൾ നിലനിൽക്കുന്നുണ്ട്.
അപ്രതീക്ഷിതമായി മഴ പെയ്താൽ പൂക്കൾ കൊഴിഞ്ഞു പോകാനും പൂപ്പൽ ബാധിക്കാനും ഇടയുണ്ട്. കടുത്ത ചൂട് മൂസം ചാഴികളുടെയും മറ്റ് കീടങ്ങളുടെയും ശല്യം വർധിപ്പിക്കുന്നുണ്ട്. ചൂട് അമിതമായാൽ കണ്ണിമാങ്ങ പാകമാകുന്നതിനു മുൻപേ കൊഴിഞ്ഞുപോകും. വരും ദിവസങ്ങളിൽ കഠിനമായ മഴ പെയ്യാതിരുന്നാൽ കേരളത്തിൽ ഇത്തവണ മാമ്പഴത്തിനു മധുരം ഏറുന്ന കാലമായിരിക്കും.