രാഹുൽ സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനും വെല്ലുവിളിയാവുന്ന മാനസികാവസ്ഥയ്ക്ക് ഉടമ: കെ.കെ. ശൈലജ
കണ്ണൂർ: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് അധ‍്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലനെതിരേ ആരോപണത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെ.കെ. ശൈലജ. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ആരോപണങ്ങൾ കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ സാധിക്കുന്നതല്ല. സ്ത്രീകൾക്കും പൊതു സമൂഹത്തിനു വെല്ലുവിളിയാകുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് രാഹുലെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.
രാഹുലിനെതിരേ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാന്‍ ഉള്‍പ്പെടെ അവസരം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരേ കേട്ടാലറക്കുന്ന ഭാഷയില്‍ പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ഷാഫി പറമ്പിലിന്‍റെയും നേതൃത്വത്തില്‍ ഉണ്ടെന്നുള്ളത് വടകര പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുള്ളതാണെന്നും ശൈലജ പറഞ്ഞു.
രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിര്‍ത്തിയ കോണ്‍ഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത ഈ വ്യക്തിക്കെതിരേ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്.