രാഹുൽ മാങ്കൂട്ടത്തിൽ
File image
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യവും കോടതി തള്ളി. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. രണ്ടു ദിവസങ്ങളിലായി വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ രാഹുലിന്‍റെ മുൻകൂർ ജാമ്യത്തെ എതിർത്തത്. പ്രതിക്കെതിരേ നിരന്തരം സമാന പരാതികൾ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ, പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊതു ജീവിതം നശിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ രാഹുലിന്‍റെ അഭിഭാഷകൻ വാദിച്ചു. പരസ്പര സമ്മതത്തോടെയായിരുന്നു ലൈംഗികബന്ധം. കേസിന് പിന്നില്‍ ബിജെപി-സിപിഎം ഗൂഢാലോചനയാണ്. രാഹുലിന്‍റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ കേസ് വന്നതെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും വാട്‌സാപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു.
കേസിൽ കഴിഞ്ഞ 8 ദിവസമായി രാഹുൽ ഒളിവിൽ കഴിയുകയാണ്. നിലവിൽ 2 കേസുകളാണ് രാഹുലിനെതിരേ ഉള്ളത്. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരേയുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്‍റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.