കതൃക്കടവ് ബാറിൽ യുവാവിന് കുത്തേറ്റ സംഭവം; എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു
കൊച്ചി: കതൃക്കടവ് ബാറിൽ ഡിജെ പാർട്ടിക്കിടെ യുവാവിന് കുത്തേറ്റ കേസിൽ എക്സൈസ് സംഘം എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇടശേരി മാൻഷൻ ഹോട്ടലിലെ ബാർ ഉടമക്കെതിരേയും ഗുരുതര കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. അനുവദിച്ച സ്ഥലത്തിനും സമയത്തിനും പുറമെ മദ‍്യം വിളമ്പിയതായി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കുത്തേറ്റ യുവാവിനെ ചോദ‍്യം ചെയ്യും. കേസിൽ എക്സൈസ് കമ്മിഷണർ തുടർനടപടി സ്വീകരിച്ചേക്കും. 2024ൽ ബാറിൽ വെടിവയ്പ്പുണ്ടായതിനു ശേഷം എക്സൈസ് ഇവിടെ ഇടക്കിടെ പരിശോധന നടത്താറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവതി മദ്യക്കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി പരുക്കേൽപ്പിച്ചത്. ഉദയം പേരൂർ സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവ് യുവതിയോട് അപമര‍്യാദയായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം.
സംഭവ സമയത്ത് സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെയുള്ളവർ ബാറിൽ ഉണ്ടായിരുന്നു. ബാറിനു ചുറ്റും നാട്ടുകാർ തടിച്ചു കൂടി. ഇതോടെ തമ്മനം റോഡിൽ ഗതാഗത തടസം രൂക്ഷമായി. വലിയ പൊലീസ് സംഘം എത്തിയാണ് നാട്ടുകാരെ പിരിച്ചു വിട്ടത്.