ആന്‍റോ അഗസ്റ്റിൻ
കൽപ്പറ്റ: അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന് ഇടക്കാല ജാമ‍്യം അനുവദിക്കാതെ ഹൈക്കോടതി. കേസിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ‍്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ആന്‍റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചെങ്കിലും ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ഇടക്കാല ജാമ‍്യം നൽകിയില്ല. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായാണ് വിവരം.
മദ‍്യം പിടിച്ചെടുത്ത വീട് തന്‍റെ ഉടമസ്ഥതയിലുള്ളതല്ലെന്നായിരുന്നു ആന്‍റോ അഗസ്റ്റിന്‍റെ പ്രധാന വാദം. ഇതേത്തുടർന്ന് ആന്‍റോ അഗസ്റ്റിന്‍റെ വാദം പരിഗണിച്ച കോടതി വീടിന്‍റെ ഉടമസ്ഥാവകാശം വ‍്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് സർക്കാരിനോടും പ്രതിഭാഗത്തോടും നിർദേശിച്ചു.
ചൊവ്വാഴ്ചയ്ക്ക് മുൻപ് തന്നെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ആന്‍റോയുടെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ‍്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മദ‍്യത്തിൽ 12.75 ലിറ്റർ വ‍്യാജമദ‍്യമാണെന്നും എക്സൈസിന് സംശയമുണ്ട്.
അർജന്‍റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിൽ നടത്തിയ ഫുട്ബോൾ സ്പോൺസർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആന്‍റോ അഗസ്റ്റിന്‍റെയും സഹോദരന്മാരായ രണ്ടുപേരുടെയും കൊച്ചിയിലെയും വയനാട്ടിലെയും ഓഫീസുകളിലും വീടുകളിലും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
മെസിയുമായി ബന്ധപ്പെട്ട ഫുട്ബോൾ പരിപാടിയുടെ അന്വേഷണത്തിൽ ആവശ്യമായ എല്ലാ രേഖകളും കൈമാറിയെന്നും പരിശോധന പൂർത്തിയായെന്നും ആന്‍റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കേസിൽ ഈ മാസം 30 വരെയാണ് ആന്‍റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.