തിരുവനന്തപുരം: തനിക്കെതിരായ എബിവിപി പ്രതിഷേധം രാജ്ഭവന്‍റെ അറിവോടെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാജ്ഭവനിലെ രണ്ട് ആര്‍എസ്എസുകാര്‍ക്ക് ഇതില്‍ പങ്കുണ്ട്. അവരാണു ഗവര്‍ണര്‍ക്ക് ഉപദേശം കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്ഭവനിലെ സംഭവത്തിനുശേഷം എബിവിപി, യുവമോര്‍ച്ച, കെഎസ്‌യു എന്നിവയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്. പതിയിരുന്നല്ല സമരം നടത്തേണ്ടത്- ശിവൻകുട്ടി പറഞ്ഞു.
ഗവര്‍ണറുടെ നടപടിക്കെതിരേ പ്രതിഷേധിക്കാനുള്ള അവകാശം പൗരനെന്ന നിലയിലും മന്ത്രിയെന്ന നിലയിലുമുണ്ട്. തെരുവില്‍ മനപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണു നടക്കുന്നത്. ശനിയാഴ്ച തമ്പാനൂരില്‍ എബിവിപിക്കാര്‍ പ്രകോപനമുണ്ടാക്കി. വാഹനത്തിലെ ദേശീയപതാക വലിച്ചുകീറി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് പോലും ഉന്നയിക്കാത്ത പ്ലസ് വണ്‍ സീറ്റ് വിഷയമുയര്‍ത്തിയാണ് കെഎസ്‌യു സമരം നടത്തിയത്. നേമത്തെ പ്രതിഷേധം ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യം മൂലമാണ്. സമരം നടക്കുമ്പോള്‍ സ്വാഭാവികമായും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വരുമെന്നും ശിവൻകുട്ടി പറഞ്ഞു.