കോടിയേരി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടണം; നിയമസഭാ തെരഞ്ഞെടുപ്പിൽ 6 സീറ്റെന്ന ആവശ്യത്തിലുറച്ച് ആർജെഡി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ ജനതാദൾ(ആർജെഡി) രംഗത്ത്. പാർട്ടിയുടെ ശക്തമായ സാമൂഹികാടിത്തറയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പ്രകടനവും കണക്കിലെടുത്ത് അർഹമായ പരിഗണന ഇടതു മുന്നണി നൽകണമെന്ന് ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലയിൽ ഒരു സീറ്റ്, ചാലക്കുടി മണ്ഡലം, കോഴിക്കോട് ജില്ലയിൽ ഒരു അധിക സീറ്റ് എന്നിവയാണ് പാർട്ടി ആവശ്യപ്പെട്ടത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പാർട്ടി അതൃപ്തി രേഖപ്പെടുത്തി. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ മുൻപ് നൽകിയ ഉറപ്പുകൾ നിലവിലെ സിപിഎം നേതൃത്വം അംഗീകരിക്കുന്നില്ലെന്ന് വർഗീസ് ജോർജ് പറഞ്ഞു.
നിലവിലുള്ള സ്ഥിതി തുടരാമെന്നും പുതിയ സീറ്റുകൾ നൽകാനാവില്ലെന്നുമാണ് എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ സിപിഎം സ്വീകരിച്ച നിലപാട്. ഇത് തൃപ്തികരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ പാർട്ടിക്കുള്ള സ്വാധീനം വർഗീസ് ജോർജ് ചൂണ്ടിക്കാട്ടി. കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിൽ 5000 വോട്ടുകൾ വീതമുണ്ടെന്നും നാദാപുരം, കൊയിലാണ്ടി, തിരുവമ്പാടി, കുന്ദമംഗലം, ബാലുശേരി, എലത്തൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയം നിർണയിക്കുന്നത് ആർജെഡി വോട്ടുകളാണ്. കൂടാതെ തൃക്കരിപ്പൂരിൽ ഏഴായിരത്തോളം വോട്ടുകളും ചാലക്കുടിയിലും തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളിലും പാർട്ടിക്കുള്ള ശക്തമായ സാന്നിധ്യവും അദ്ദേഹം വർഗീസ് ജോർജ് ചൂണ്ടിക്കാട്ടി.