ജയറാം
File photo
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി. നടൻ ജയറാമിന്‍റെ മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. സ്വർണപ്പാളികൾ എന്തു ചെയ്തുവെന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് ജയറാം പറഞ്ഞതെന്നാണ് വിവരം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധമുണ്ടായിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നുമാണ് മൊഴി. അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയറാമിനെ സാക്ഷിയാക്കിയേക്കും.