ശബരിമല സ്വർണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്ഐടി
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നൽകിയിട്ടുണ്ട്. അതിൽ വ്യക്തത വരുത്തുന്നതിനായാണ് എസ്ഐടി വെള്ളിയാഴ്ച ഡിണ്ടിഗലിലെത്തിയത്. തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരനാണ് മണി. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. മണിയുടെ സുഹൃത്തായ ശ്രീകൃഷ്ണന്‍റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇറിഡിയം തട്ടിപ്പ് ഉൾപ്പെടെ നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഡി. മണി. തിരുവനന്തപുരത്ത് വച്ച് ഉണ്ണികൃഷ്ണൻ
പോറ്റിയുമായി ഇവർ ഇടപാടുകൾ നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡിണ്ടിഗലിൽ പരിശോധനയ്ക്കായി എത്തിയത്.
മണിയെ ചോദ്യം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. നിലവിൽ ശബരിമല സ്വർണക്കൊള്ളയുമായി മണിയെ നേരിട്ട് ബന്ധിപ്പിക്കാവുന്ന തെളിവുകൾ ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.