സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ. വാസുവിന്‍റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ശബരിമല ശ്രീകോവിലിന്‍റെ കട്ടിളപ്പാളി 1998ൽ സ്വർണം പൊതിഞ്ഞതായിരുന്നുവെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ എസ്ഐടിക്കോ കഴിഞ്ഞിട്ടില്ല.
ഇതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്. കട്ടിളപ്പാളിയിൽ നിന്ന് സ്വർണം വേർതിരിച്ചു എന്ന് സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖകൾ ഉണ്ടോയെന്നും, രേഖകൾ ഇല്ലെങ്കിൽ കേസ് എങ്ങനെ നില നിൽക്കുമെന്നും കോടതി ചോദിച്ചു.
സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ കൊടുത്തുവിട്ടു എന്ന കുറ്റത്തിനാണ് എൻ. വാസു ജയിലിൽ കഴിയുന്നത്. തെളിവുകളുടെ അഭാവത്തിൽ കട്ടിളപ്പാളി നേരത്തെ സ്വർണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ല എന്ന നിലപാടാണ് വാസുവിന്‍റെ അഭിഭാഷകൻ സ്വീകരിച്ചത്. എഫ്ഐആറിൽ കട്ടിളപ്പാളി മാത്രാണ് കോടതി പരാമർശിച്ചതെങ്കിലും ശിവ രൂപം, ആർച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഉൾപ്പെടുന്നതാണെന്ന വാദമാണ് സർക്കാർ ഉയർത്തിയത്.
എന്നാൽ ഈ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിലോ വിജിലൻസ് കോടതിയിലോ നൽകിട്ടില്ലെന്നും, നിലവിൽ എഫ്ഐആർ പ്രകാരം കട്ടിളപ്പാള തന്നെയാണ് പ്രധാന വിഷയമെന്നും കോടതി പറഞ്ഞു. ശബരിമല സ്വർണകൊള്ള നടന്ന 2019ൽ എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ വാസു 2019 മാർച്ച് 19ന് നിർദേശം നൽകിയെന്ന് തെളിഞ്ഞതോടെയാണ് ഇയാളെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.