തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ പ്രതി സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.എൻ. ആനന്ദകുമാർ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി. ഉച്ചയോടെ ആനന്ദകുമാറിനെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടർന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. പരിശോധനയ്ക്ക് ശേഷം അറസ്റ്റു ചെയ്യാൻ തടസങ്ങളിലെന്ന് ഡോക്‌ടർമാർ അറിയിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പാതിവിലയ്ക്ക് ടു വീലർ അടക്കം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിച്ചതിലെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാർ ആണെന്നാണ് കണ്ടെത്തൽ. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി സ്വദേശി എ. മോഹനൻ നൽകിയ പരാതിയിൽ ആനന്ദ കുമാർ അടക്കം 7 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ കുമാർ. ഒന്നാം പ്രതി അനന്ത കൃഷ്ണനാണ്.