മരണപ്പെട്ട മുഹമ്മദ് ഷഹബാസ്
കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികളുടെ ആക്രമണത്തിൽ പരുക്കേറ്റ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് മരണപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഷഹബാസിന്‍റെ പിതാവ് ഇഖ്ബാൽ. കേസിൽ പ്രതികളായ കുട്ടികളെ സംരക്ഷിക്കാൻ ആളുണ്ട്. സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്.
ഷഹബാസിനെ മർദിച്ചവർ മുൻപും ഇത്തരം ഇത്തരത്തിൽ സംഘർഷങ്ങളിൽ ഏർപ്പെടാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുറ്റവാളികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നും ശിക്ഷ ഉറപ്പാക്കണമെന്നും ഇഖ്ബാൽ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്ന ഷഹബാസ് ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് മരിച്ചത്. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
ട്യൂഷൻ സെന്‍ററിലെ യാത്രയയപ്പ് ചടങ്ങിനിടെ കഴിഞ്ഞ ഞായറാഴ്ചയാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ഡാൻസിനിടെ മറ്റു വിദ്യാർഥികൾ കൂവിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അതിന്‍റെ ബാക്കിയെന്നോണം വ്യാഴാഴ്ച ടൗണിൽ വച്ചും വിദ്യാർഥികൾ പരസ്പരം ഏറ്റുമുട്ടി.