ന്യൂഡല്‍ഹി: കഷായത്തിൽ വിഷം കൊടുത്ത് കാമുകനെ കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി തള്ളി. കേസിന്‍റെ വിചാരണ നെയ്യാറ്റിൻകരയിൽ നിന്നു നാഗർകോവിലിലേക്കു മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലായതിനാൽ വിചാരണ മാറ്റണം എന്നായിരുന്നു ഗ്രീഷ്മയുടെ വാദം.
കുറ്റപത്രം സ്വീകരിച്ചതിനെതിരേ വിചാരണ കോടതിയെ വീണ്ടും സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണു ട്രാൻസ്ഫർ ഹർജിയിൽ ഇടപെടുന്നില്ലെന്നു വ്യക്തമാക്കി സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഗ്രീഷ്മയ്ക്കൊപ്പം മറ്റു പ്രതികളായ അമ്മയും അമ്മാവനും ഹർജി നല്‍കിയിരുന്നു. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ നാഗര്‍കോവില്‍ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹർജി സമർപ്പിച്ചത്.
നിലവിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണു നടപടികൾ പുരോഗമിക്കുന്നത്. കേസിലെ നടപടികൾ കേരളത്തിൽ നടക്കുന്നത് പ്രതികൾക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാൻ തടസമാകും, കന്യാകുമാരിയിൽ നിന്നു വിചാരണ നടപടികൾക്കായി കേരളത്തിലേക്ക് വരുന്നതിൽ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നിവ ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 11 മാസങ്ങൾക്കു ശേഷം കഴിഞ്ഞ മാസമാണു ഗ്രീഷ്മ ജാമ്യം ലഭിച്ച് ജയിൽ മോചിതയായത്. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മയ്ക്കെതിരേ വീണ്ടും കേസ് രജിസ്റ്റർ ചെയ്തിരുന്നു.