kerala High Court file
Kerala

മാധ്യമങ്ങള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രത വേണം: ഹൈക്കോടതി

മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ആക്രമിക്കാന്‍ കരുതിയിരിക്കുന്ന ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതാവും

Ardra Gopakumar

കൊച്ചി: മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നത് ആക്രമിക്കാന്‍ കരുതിയിരിക്കുന്ന ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതാവും. രാജ്യത്തെ സംഭവ വികാസങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും ചില നിയന്ത്രണങ്ങളുണ്ടെങ്കിലും സുപ്രധാനവും നിര്‍ണായകവുമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. നിയമാനുസൃതമുള്ള അടിസ്ഥാന ഘടകങ്ങള്‍ ബാധിക്കുന്നുവെങ്കില്‍ മാത്രമേ കേസെടുക്കാവൂ. സാങ്കേതിക കാരണങ്ങള്‍ പരിഗണിച്ച് മാത്രം നിയമനടപടികള്‍ സ്വീകരിക്കരുതെന്നുമാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. ജനാധിപത്യ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും ഒരുപോലെ പ്രധാനമാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള പ്രതിബന്ധങ്ങള്‍ ജനാധിപത്യപരമല്ല. ഇത് ആള്‍ക്കൂട്ടത്തിന് കരുത്ത് പകരുന്നതിലേക്കും ജനാധിപത്യ വിരുദ്ധതയിലേക്കും നയിക്കപ്പെടും.

കൃത്യതയോടെ നല്‍കുന്ന വാര്‍ത്തയെ അപകീര്‍ത്തികരമെന്ന് നിര്‍വചിച്ചാല്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകും. അതിനാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിയമ നടപടികള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും പൗരന്‍റെ അറിയാനുള്ള അവകാശത്തെയും പ്രതീകൂലമായി ബാധിക്കുമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.

'പോറ്റിയെ കേറ്റിയെ' ഗാനം നീക്കില്ല; പുതിയ കേസ് വേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപിയുടെ നിർദേശം

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

13 വർഷമായി കോമയിലുള്ള യുവാവിന് ദയാവധം അനുവദിക്കണമെന്ന ഹർജി; മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രീം കോടതി

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ യുവാവ് ചോരതുപ്പി മരിച്ചു

ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ വകുപ്പുതല അന്വേഷണം | Video