ഷുഹൈബ്
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണ കോടതി മാറണമെന്നും പ്രതിഭാഗത്തിന്‍റെ ആവശ്യം തലശേരി സെഷൻസ് കോടതി തള്ളി. തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തന്നെ വിചാരണ തുടരും. ഇതോടെ നിർത്തി വച്ച വിചാരണ ചൊവ്വാഴ്ചയോടെ വീണ്ടും ആരംഭിക്കും.
2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഷുഹൈബ് മരിച്ചത്.
ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. കേസിൽ നിലവിൽ പ്രതികൾ ജാമ്യത്തിലാണ്. വിചാരണ കോടതി ജാമ്യ റദ്ദാക്കിയിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതികൾ സ്റ്റേ വാങ്ങുകയായിരുന്നു.