ഇടമലക്കുടി റേഷന്‍ കൊള്ള; ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍
അടിമാലി: ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍. റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്‍റേയോ വിതരണം ചെയ്തതിന്‍റേയോ രേഖകളില്ലെന്നും നടന്നത് വലിയ കൊള്ളയാണെന്നും ഭക്ഷ്യ കമ്മിഷന്‍ വ്യക്തമാക്കുന്നു. ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തില്‍ പൊതുവിതരണവകുപ്പിലെ ജീവനക്കാര്‍ക്കും വീഴ്ചയെന്നും ഭക്ഷ്യ കമ്മിഷന്‍ കണ്ടെത്തി.
സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ 2 റേഷന്‍ കടകളില്‍ നിന്നായി 65,000 കിലോ അരിയാണ് കാണാതായത്. ഇതില്‍ ഇടുക്കി ജില്ലാ കലക്റ്റര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. റേഷന്‍കട പ്രവര്‍ത്തിച്ചത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്. കമ്മിഷന്‍റെ പരിശോധനയില്‍ റേഷന്‍ കടകളില്‍ ഉണ്ടാകേണ്ട യാതൊരു രജിസ്റ്ററും കണ്ടെത്താനായില്ല.
റേഷന്‍ കട ലൈസന്‍സി ദേവികുളം ഗിരിജന്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസിനെതിരേയും ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിങ് ഇന്‍സ്‌പെക്റ്റര്‍മാര്‍ എന്നിവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.