സിയാൽ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് അതോറിറ്റി വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശത്തിന്‍റെ പരിധിയിൽ വരുമെന്നുമുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഹർജി തള്ളിയത്.
ബോർഡ് മീറ്റിങ്ങിന്‍റെ മിനിറ്റ്സ് നൽകണമെന്ന് വിവരാവകാശ കമ്മീഷൻ 2019 ജൂൺ 20ന് പുറപ്പെടുവിച്ച ഉത്തരവിനെതിരേ സിയാൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങൾ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു സിയാലിന്‍റെ വാദം. ഹൈക്കോടതിയുടെ സിംഗിൾബെഞ്ചും ഡിവിഷൻബെഞ്ചും സിയാലിന്‍റെ വാദം തള്ളിയിരുന്നു. സിയാലിനും അതിന് മുൻപ് കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് സൊസൈറ്റിക്കും കേരള-കേന്ദ്ര സർക്കാരുകളിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്.
സിയാൽ ഡയറക്‌ടർ ബോർഡിലെ 11 പേരിൽ 6 പേർ എക്സ് ഒഫീഷ്യാ സർക്കാർ അംഗങ്ങളാണ്. അതിനാൽ കൊച്ചി ഇന്‍റർനാഷണൽ എയർപോർട്ട് അതോറിറ്റി പബ്ലിക് അതോറിറ്റി ആണെന്നും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പബ്ലിക് ഇൻഫോർമേഷൻ ഓഫീസറെ നിയമിക്കുന്നത് അടക്കം വിവരാവകാശ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സിയാൽ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. സിയാൽ ബോർഡ് മീറ്റിങ്ങിന്‍റെ അജണ്ട ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ച എം.ആർ. അജയന് വേണ്ടി അഭിഭാഷകരായ ആർ. വെങ്കിട്ടരാമൻ, അശ്വതി എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്. സിയാലിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്ത്ഗി ഹാജരായി.