കോട്ടയം: നാലു വട്ടം എംപിയും ഒരു പ്രാവശ്യം എംഎൽഎയുമായിരുന്ന മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. ജില്ലാ സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിട്ടു.
സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റിയത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സിപിഎം അനുഭാവിയായി തുടരാനാണ് തീരുമാനം.
കോട്ടയത്തെ സിപിഎമ്മിലെ ജനകീയ മുഖമായ കുറുപ്പ് കുറേ നാളുകളായി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുകയാണ്. പാർട്ടി കമ്മിറ്റികളിലും സംഘടനാ പ്രവർത്തനത്തിലും സജീവമല്ല. 2022ൽ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനത്തിലാണ് പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സുരേഷ് കുറുപ്പിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. ആദ്യ ദിവസം സമ്മേളനത്തിൽ പങ്കെടുത്ത കുറുപ്പ് ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് നടന്ന ദിവസം വിട്ട് നിന്നു.
മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടിയിൽ തുടർച്ചയായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്‍റെ പരാതി. സംഘടനയിൽ തന്നെക്കാൾ ജൂനിയറായവർ മേൽഘടകങ്ങളിലേക്ക് എത്തിയിട്ടും തന്നെ ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു. പാർലമെന്‍റെറി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രിസ്ഥാനമോ സ്പീക്കർ പദവിയോ നൽകിയില്ല എന്നിങ്ങനെ നീളുന്നു അസംതൃപ്തി.
പാർട്ടിയുടെ ഒരു ഘടകത്തിലും ഇനി പ്രവർത്തിക്കാൻ ഇല്ലെന്നാണ് നിലപാട്. എന്നാൽ അനുഭാവിയായി തുടരും. അനാരോഗ്യം കൊണ്ടാണ് സുരേഷ് കുറുപ്പ് ഒഴിവായതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. പാർട്ടിയുടെ ഈ പ്രസ്താവനയോടും സുരേഷ് കുറുപ്പിന് എതിർപ്പുണ്ട്.