അനീഷ് മോഹന്‍
കൊച്ചി: സിക്കിമിൽ തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കേരളത്തിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ 7.30നാണ് കൊൽക്കത്തയിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.
കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ആംബുലൻസിൽ സ്വദേശമായ പാമ്പാടിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും.
നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷനിൽ സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു അനീഷ്. ജൂലൈ 20ന് ഉണ്ടായ ദുരന്തത്തിൽ അനീഷ് അടക്കം 25 പേരാണ് മരിച്ചത്. അപകടം നടന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. മുൻപ് ഹരിയാനയിൽ ജോലി ചെയ്തിരുന്ന അനീഷിന് ആറു മാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.