രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗകേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. വീഡിയോ കോൺഫറൻസിങ് വഴി തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വിദേശത്തുള്ള പരാതി ഇന്ത്യൻ എംബസിയിലെത്തിയാണ് മൊഴി നൽകിയത്.
കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം പൂർത്തിയായ ശേഷമാണ് ജാമ്യം നൽകിയത്. പരാതിക്കാരിയുടേത് എന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുൻപ് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് രാഹുലിന്‍റെ അഭിഭാഷകൻ ഹാജരാക്കിയത്. ബലാത്സംഗം, ഗർഭച്ഛിദ്രം. സാമ്പത്തിക ചൂഷണം എന്നിവ ഉൾപ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരേ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ആരോപണത്തിന്‍റെ നിയമസാധുതയിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. വിവാഹബന്ധം നിലനിൽക്കെ പ്രതിയുമായി നിയമപരമായ മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകുമെന്ന് കോടതി ഉത്തരവിൽ ചോദിച്ചു.