Kerala

'ദി കേരള സ്റ്റോറി' റിലീസ് ഇന്ന്; പ്രദർശനത്തിനെതിരായ ഹർജികൾ ഇന്ന് പരിഗണിക്കും

വിവാദ സിനിമ കേരളത്തിലെ 21 തിയെറ്ററുകളിൽ പ്രദർശനത്തിന്.

കൊച്ചി: വിവാദങ്ങൾക്കിടെ "ദി കേരള സ്റ്റോറി" ഇന്ന് റിലീസ് ചെയ്യും. സെന്‍സർ ബോർഡിന്‍റെ നിർദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

കേരളത്തിൽ ആദ്യ ദിനം 21 തീയറ്ററുകളിലാണ് പ്രദർശം. കേരളത്തിൽ നിന്നു മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നതാണ് സിനിമയുടെ പ്രമേയം.

അതിനിടെ, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോൾ സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതി നിർദേശിച്ചിരുന്നത്.

സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും കേടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലിയുള്ള കേട്ടറിവ് മാത്രമല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്ത് വന്ന സമയം ഹർജിക്കാരോട് കോടതി ചോദിച്ചിരുന്നു.

ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

അതേസമയം, ചിത്രത്തിന്‍റെ റിലീസിങ്ങ് പ്രമാണിച്ച് തമിഴ്നാട് ജില്ലാ കലക്‌ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ ചിത്രം റിലീസായാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം.

കേരളത്തിന്‍റെ അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ ചിത്രം റിലീസ് ആവുന്നതോടെ ഉയരുന്ന പ്രതിഷേധം തമിഴ്നാട്ടിലേക്കും വ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ്നാടിന്‍റെ നീക്കം. എന്നാൽ, ചിത്രത്തിന്‍റെ പ്രദർശനം തടയുന്ന കാര്യങ്ങളിലേക്ക് തമിഴ്നാട് സർക്കാർ കടക്കുന്നില്ല.

ഖത്തറിൽ ഇസ്രയേൽ ആക്രമണം

ഇരച്ച ചക്രവാതച്ചുഴി; 5 ദിവസം മഴ

സ്വർണ ദ്വാരപാലകരെ ഇളക്കിയത് താന്ത്രിക നിർദേശപ്രകാരം

'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

നെല്ലിമറ്റത്ത് കാർ ജെസിബിയിൽ ഇടിച്ചു കയറി | Video