ശ്മശാനത്തിലും മോഷണം; പത്തനംതിട്ടയിൽ കല്ലറ മൂടിയ ഗ്രാനൈറ്റ് പാളികൾ കാണാനില്ല
പത്തനംതിട്ട: പത്തനംതിട്ടയിലെ രണ്ട് പള്ളികളിലെ ശ്മശാനങ്ങളിൽ നിന്ന് കല്ലറകൾ മൂടിയിരുന്ന ഗ്രാനൈറ്റ് പാളികൾ മോഷ്ടിക്കപ്പെട്ടതായി പരാതി. മല്ലപ്പള്ളി മാർതോമാപള്ളിയിലെ ശ്മശാനത്തിലാണ് ആദ്യം മോഷണം നടന്നിരിക്കുന്നത്. തൈക്കൂട്ടത്തിൽ കുടുംബത്തിന്‍റെ കല്ലറയിലെ ആറടി നീളവും മൂന്നടി വീതിയുമുള്ള ഗ്രാനൈറ്റ് പാളിയാണ് നഷ്ടപ്പെട്ടത്.മരിച്ചവരുടെ കുടുംബാംഗങ്ങൾ ശ്മശാനത്തിൽ പ്രാർഥിക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
പള്ളി അധികാരികൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം മാങ്കുഴിപ്പടി മാർ തോമ പള്ളിയിലെ ശ്മശാനത്തിലും മോഷണം നടന്നു.
ഗ്രാനൈറ്റ് പാളികൾ ഒറ്റയ്ക്ക് ഒരാൾക്ക് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് വ്യക്തമാണെന്നും ഒന്നിലധികം പേർ ചേർന്നാണ് മോഷണം നടത്തിയിരിക്കുന്നതെന്നും പൊലീസ് പറയുന്നു. മോഷണം നടന്ന രണ്ട് ശ്മശാനങ്ങളിലും സിസിടിവി ക്യാമറകൾ ഇല്ല.