തൃശൂർ പൂരം കലക്കൽ; പൂരം നടക്കുന്ന സ്ഥലത്തെത്തിയത് പ്രവർത്തകർ അറിയിച്ചിട്ടാണെന്ന് സുരേഷ് ഗോപി
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ രേഖപ്പെടുത്തിയ മൊഴി പുറത്ത്. പൂരം മുടങ്ങിയപ്പോൾ ആംബുലൻസിൽ സ്ഥലത്തെത്തിയത് കേന്ദ്രീകരിച്ചായിരുന്നു ചോദ്യങ്ങൾ.
താൻ പൂരം നടക്കുന്ന സ്ഥലത്തെത്തിയത് പ്രവർത്തകർ അറിയിച്ചിട്ടാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മൊഴി. ഗൂഢാലോചന അന്വേഷിക്കുന്ന ഡിഐജി തോംസൺ ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞാണ് പൂരം മുടങ്ങിയതായി അറിഞ്ഞത്. അവർ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥലത്തെത്തിയത്. ആംബുലന്‍സ് ക്രമീകരിച്ചത് അവരായിരിക്കാം. മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സുരേഷ് ഗോപിയുടെ മൊഴി.
പൂരം കലക്കലില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമാണ് ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം. മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും കോൺഗ്രസും ആരോപണം ഉന്നയിച്ചിരുന്നു.