പുതുക്കാട് പൊലീസ് സ്റ്റേഷൻ
തൃശൂർ: നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കൾ കുഴിച്ചിട്ട സംഭവത്തിൽ ഒരു കുഞ്ഞിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നും ആദ‍്യത്തെ കുഞ്ഞ് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി വയറ്റിനുള്ളിൽ വച്ച് തന്നെ മരിച്ചതായും അമ്മ മൊഴി നൽകി.
ആദ‍്യത്തെ കുട്ടിയെ കുഴിച്ചിട്ടതും അമ്മ തന്നെയെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ കുഞ്ഞിന്‍റെ മൃതദേഹം അമ്മയായ അനീഷ പിതാവായ ഭവിന് കൈമാറുകയും ഇയാൾ കുഴിച്ചിടുകയുമായിരുന്നു. കൊലപാതക വിവരം ഭവിന് അറിയാമായിരുന്നതായി പൊലീസ് സംശയിക്കുന്നു.
ഞായറാഴ്ച പുലർച്ചയോടെയായിരുന്നു കുട്ടികളുടെ അസ്ഥിയുമായി ആമ്പലൂർ സ്വദേശി ഭവിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. സഞ്ചിയുമായെത്തിയ ഇയാളെ പൊലീസ് ചോദ‍്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് അനീഷ, ഭവിൻ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ‍്യം ചെയ്തു.
ലാബ് ടെക്‌നീഷ‍്യയായ അനീഷയെ 2020ൽ ഫെയ്സ്ബുക്കിലൂടെയാണ് ഭവിൻ പരിചയപ്പെടുന്നത്. അനീഷ ഗർഭം ധരിച്ചതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞിരുന്നില്ല. ശാപമുണ്ടാകാതിരിക്കാനായി മരണാനന്തര ക്രിയ നടത്തുന്നതിനായാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചിരുന്നതെന്നാണ് വിവരം.
പിന്നീട് ഇവർ വീണ്ടും ഗർഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊന്നുവെന്നും അമ്മ നൽകിയ മൊഴിയിലുണ്ട്. മൃതദേഹം പിതാവിന് കൈമാറുകയും കുഴിച്ചിടുകയും ചെയ്തു. തുടർന്ന് ഇരുവരുടെയും അടുപ്പത്തിൽ പ്രശ്നങ്ങളുണ്ടാവുകയും അനീഷ മറ്റ് വിവാഹം കഴിക്കുമോയെന്ന സംശയത്തെത്തുടർന്ന് ഭവിൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.