വി.ഡി. സതീശൻ
File
പി.ബി. ബിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു പിന്നാലെ 20 മന്ത്രിമാരുടെ കാര്യത്തിലും തീരുമാനമായതോടെ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യുഡിഎഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആറ് പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് യുഡിഎഫിന്‍റെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.
14 പുതുമുഖങ്ങളുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തിയായി. രാവിലെ 10 മണിക്കാണ് ചടങ്ങ്. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര എന്നിവരും നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനും ബിജെപി അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറുമെല്ലാം ചടങ്ങിന്‍റെ ഭാഗമാകും.
11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവിയും കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗിന് 5 മന്ത്രിമാരും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും സിഎംപിയിൽ നിന്ന് സി.പി. ജോണും മന്ത്രിമാരാകും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയുടെ ഏക എംഎൽഎ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിട്ടെടുക്കാനാണ് ധാരണ. ആദ്യം അനൂപ്. എന്നാൽ, ഒരംഗം മാത്രമുള്ള സിഎംപിക്ക് അഞ്ച് വർഷം കൊടുക്കുന്നതിൽ അനൂപിനും കാപ്പനും കടുത്ത അമർഷമുണ്ട്.
മുസ്ലിം ലീഗിന്‍റെ മന്ത്രിമാരിൽ ഒരാൾ രണ്ടര വര്‍ഷത്തിനു ശേഷം മാറി കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറയ്ക്കല്‍ അബ്ദുള്ള മന്ത്രിയാകും. ഏതു മന്ത്രിയാണു മാറുന്നതെന്ന് പിന്നീട് തീരുമാനിക്കും. കോൺഗ്രസിൽ വയനാട്ടിൽ നിന്നുള്ള എസ്ടി വിഭാഗക്കാരനായ ഐ.സി. ബാലകൃഷ്ണനെയും ടേം വ്യവസ്ഥയിൽ പരിഗണിക്കാൻ ആലോചനയുണ്ട്.
മുസ്‌ലിം ലീഗിൽ നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ മന്ത്രിയായി മോൻസ് ജോസഫ് എത്തുമ്പോൾ ജോസഫിന്‍റെ മകൻ അപു ജോസഫ് ചീഫ് വിപ്പാകും.
വകുപ്പിൽ ഉടക്ക്
മന്ത്രിമാർക്കുള്ള വകുപ്പു വിഭജനത്തിൽ ഘടകക്ഷികൾ കോൺഗ്രസുമായി ഉടക്കിയതിനാൽ അന്തിമ തീരുമാനമായിട്ടില്ല. ദിവസങ്ങളായി തുടരുന്ന ചർച്ചകൾക്കു ശേഷം ഞായറാഴ്ച വൈകിട്ട് ലോക് ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് മന്ത്രിമാരുടെ പട്ടിക കൈമാറിയ ശേഷം നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സാമൂഹിക, സാമുദായിക മാനദണ്ഡങ്ങള്‍ മൂലമുള്ള പരിമിതി മൂലം അര്‍ഹതയുള്ള പലരെയും ഒഴിവാക്കേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നു മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭാ പ്രഖ്യാപനത്തിന് പിന്നാലെ പലേടത്തും ചില്ലറ പ്രതിഷേധങ്ങളുമുയർന്നു. 4 എംഎൽഎമാർ ഉണ്ടായിട്ടും ആരെയും പരിഗണിച്ചില്ലെന്ന വിമർശനവുമായി ലത്തീൻ സഭയും കോഴിക്കോടിന് പരിഗണന നൽകാത്തതിൽ പ്രാദേശിക ലീഗ് പ്രവർത്തകരും രംഗത്തെത്തി. വൈദ്യുതി വകുപ്പ് വേണ്ടെന്ന് കെ. മുരളീധരൻ നേതൃത്വത്തെ അറിയിച്ചതായും സൂചന.
21നാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 29ന് നയപ്രഖ്യാപനം നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിൽ സർക്കാരിന്‍റെ ഭരണരീതി ഉൾപ്പെടെ വ്യക്തമാക്കും. ജൂൺ 5ന് തിരുത്തൽ ബജറ്റും അവതരിപ്പിക്കും. അതിൽ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. പുറമെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രവും ഇറക്കിയേക്കും.