പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണേ! അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് അപകടകരം; മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. ഇടുക്കി ജില്ലയിലെ മൂന്നാർ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (8) രേഖപ്പെടുത്തിയത്. ഇവിടെ ജാഗ്രതയുടെ ഭാഗമായി ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു. ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി.
തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാഹചര്യമുള്ളതിനാൽ ഫെബ്രുവരി 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കിയിട്ടുണ്ട്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.
സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രാദേശികമായ ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ ഈ ഉത്തരവു പ്രകാരമുള്ള കാലയളവിൽ മാറ്റം വരുത്തേണ്ടതുണ്ടങ്കിൽ അത് സംബന്ധമായ റിപ്പോർട്ട് ബന്ധപ്പെട്ട റീജനൽ ജോയിന്റ് ലേബർ കമ്മിഷണർ / ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ലേബർ കമ്മിഷണർക്ക് സമർപ്പിക്കും.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബർ ഓഫിസർ, ഡപ്യൂട്ടി ലേബർ ഓഫിസർ, അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തിൽ മൂന്നു ടീമുകൾ രൂപീകരിക്കും. ഈ ടീമുകൾ ബന്ധപ്പെട്ട മേഖലകളിൽ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബർ കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.