സോണിയ ഗാന്ധി, ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച | വി. ശിവൻകുട്ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി - സോണിയ ഗാന്ധി കൂടിക്കാഴ്ചയെക്കുറിച്ച് കോൺഗ്രസിനോട് ചോദ്യങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 5 ചോദ്യങ്ങളാണ് ശിവൻകുട്ടി കോൺഗ്രസിനുള്ള ചോദ്യങ്ങളായി ഫെയ്സ് ബുക്കിൽ പങ്കുവച്ചത്. ഇതിന് കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും ആർജവമുണ്ടെങ്കിൽ മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
കോൺഗ്രസേ.. ഉരുളലല്ല, വേണ്ടത് മറുപടിയാണ്..
ചോദ്യങ്ങൾ ഉയരുമ്പോൾ കോൺഗ്രസ് നേതാക്കൾ കിടന്നുരുളുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. വ്യക്തമായ ചോദ്യങ്ങൾക്ക് മുന്നിൽ പരിഹാസമല്ല, കൃത്യമായ മറുപടിയാണ് വേണ്ടത്.
ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ചിലത് അറിയാനുണ്ട്:
- എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത്?
- ആരാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്?
- എന്തായിരുന്നു കൂടിക്കാഴ്ചയുടെ വിഷയം?
- ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ എന്തെങ്കിലും ഉപഹാരം സോണിയ ഗാന്ധി കൈപ്പറ്റിയോ?
- ഒന്നിലധികം തവണ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടുവോ? എങ്കിൽ ഒരോ തവണയും എന്തായിരുന്നു ചർച്ച ചെയ്തത്?
കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം. അല്ലാതെ ചോദ്യം ചോദിക്കുന്നവരെ കൊഞ്ഞനം കുത്തി കാണിക്കുന്നത് ജനാധിപത്യ മര്യാദയല്ല.
അത് ഒളിച്ചോടൽ ആണ്.