സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്
കൊച്ചി: ഒൻപതു പേരുടെ ജീവനെടുത്ത വാൽപ്പാറയിലെ അപകടം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്കൂൾ പൂട്ടിയതോടെ അവധി ആഘോഷിക്കാനിറങ്ങിയ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഒൻപതു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് 16 പേരടങ്ങുന്ന സംഘം ട്രാവലർ വാനിൽ അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് യാത്ര തിരിച്ചത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു ട്രാവലറിന്റെ ഡ്രൈവർ. അതിരപ്പിള്ളി സന്ദർശിച്ചശേഷം സംഘം മലക്കപ്പാറ വഴി വാൽപ്പാറയിലെത്തി. തുടർന്ന് വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ചുരമിറങ്ങുന്നതിനിടെ 13-ാം ഹെയർപിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണംനഷ്ടമായെന്നും തുടർന്ന് ഒൻപതാം വളവിലേക്ക് വാഹനം നിലംപതിച്ചെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. പരുക്കേറ്റ് ചികിത്സയിലുള്ള ഡ്രൈവർ മുഹമ്മദ് ഫാസിത്തിന്റെ (21) മൊഴി പൊലീസ് രേഖപ്പെടുത്തി.
പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകർ മാത്രമല്ല, ഇവരുടെ സുഹൃത്തുക്കളായ മറ്റുചില അധ്യാപകരും വിനോദയാത്ര സംഘത്തിലുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അധ്യാപകർക്ക് പുറമേ പാങ്ങ് സ്‌കൂളിലെ ആയയും സ്‌കൂൾ ബസ് ഡ്രൈവറും സംഘത്തിലുണ്ടായിരുന്നു. ചിലരുടെ കുട്ടികളെയും കൂടെക്കൂട്ടിയിരുന്നതായും നാട്ടുകാർ പറഞ്ഞു. വിനോദയാത്രയ്ക്കിടെ ഇവർ പകർത്തിയ ചിത്രം നൊമ്പരമാവുകയാണ്.