തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തലമുറമാറ്റമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം പ്രാധിനിദ്ധ്യം നൽകുമെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിലത് പ്രതിഫലിക്കുമെന്നും സതീശൻ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശന്‍റെ പ്രതികരണം.
"ഇത്തവണ സ്ഥാനാർഥികളിൽ തലമുറമാറ്റം ഉണ്ടാകും. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ് നൽകും. വലിയ മാറ്റം ആവശ്യമില്ലാത്തതിനാൽ പ്രക്രിയ സുഗമമായിരിക്കും. കോൺഗ്രസിന് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിരവധി യുവ, ജനപ്രിയ നേതാക്കളുണ്ട്.
സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി രണ്ടാം നിരയിലും മൂന്നാം നിരയിലും കോൺഗ്രസിന് മികച്ച നേതാക്കളുണ്ട്. മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിക്കില്ല. കേരളത്തിലും ഇത് തന്നെയായിരിക്കും പിന്തുടരുക. യുഡിഎഫിന് ഒരു കൂട്ടായ നേതൃത്വമുണ്ട്. ഒരു ടീമായാണ് തങ്ങൾ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾക്കനുസൃതമായി മുഖ്യമന്ത്രി ആരെന്നത് എഐസിസി തീരുമാനിക്കും.''- സതീശൻ പ്രതികരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടിങ് രീതി വ്യത്യസ്തമാണെങ്കിലും തദ്ദേശ ഫലം തീർച്ചയായും ഒരു സൂചനയാണ്. ഇത്തവണ കോൺഗ്രസിന് കഴിഞ്ഞ തവണത്തേക്കാൾ മുൻതൂക്കമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായ ഭരണവിരുദ്ധ വികാരം കൂടുതൽ ശക്തമാകുമെന്നും നൂറ് സീറ്റുകളിലെ വിജയമാണ് ലക്ഷ്യമിടുന്നതെന്നും സതീശൻ പറഞ്ഞു.