വി.ഡി. സതീശനെ പ്രസംഗിക്കാൻ വിളിച്ചപ്പോൾ ഷാഫി പറമ്പിൽ പ്രകോപിതനായി വേദിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നു.
കോഴിക്കോട്: കുറ്റിയാടിയിൽ പുതുയുഗ യാത്രക്കിടെ അച്ചടക്കലംഘനമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷേ നേതാവ് വി.ഡി. സതീശൻ. വേദിയിൽ ഉന്തും തള്ളും പിടിവലിയുമുണ്ടായതിനെ കുടുംബത്തിൽ സ്വാഭാവികമായി സംഭവിക്കാറുള്ള കാര്യം എന്ന രീതിയിലാണ് അദ്ദേഹം ന്യായീകരിച്ചത്.
''ഇതൊക്കെ ഒരു വീട്ടിൽ ഉണ്ടാകുന്നതു പോലെയുള്ള കാര്യങ്ങളല്ലേ? ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത ഒരു കാര്യം ഊതി വീർപ്പിക്കുകയാണ്''- സതീശൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടത്തിൽ ജാഥാ ക്യാപ്റ്റനായ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ ക്ഷണിച്ചപ്പോൾ ഷാഫി പറമ്പിൽ പ്രകോപിതനായി ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടിവലി രൂക്ഷമായി. ഒടുവിൽ വഴങ്ങിയ ഷാഫി, ഒറ്റ വാചകത്തിൽ പ്രസംഗം തീർത്ത് പോകുകയും ചെയ്തു.