ഊരാളുങ്കലിന് ടെൻഡറില്ലാതെ കരാർ എടുക്കാം, അനുമതി നീട്ടി നൽകി സർക്കാർ
തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരേ ഉന്നയിച്ച അഴിമതിയാരോപണങ്ങളെല്ലാം അപ്പാടെ മറന്ന് യുഡിഎഫി സർക്കാർ. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ ഏറ്റെടുക്കാൻ ഊരാളുങ്കലിനുള്ള അനുമതി നീട്ടി നൽകി. ഊരാളുങ്കലിന്‍റേത് അടക്കം 46 ഏജൻസികളുടെ അനുമതിയാണ് നീട്ടിയത്. കഴിഞ്ഞ മേയ് 31 ന് കാലാവധി കഴിഞ്ഞിരുന്നതാണ്. ഇത് ഈ മാസം അവസാനം വരെ നീട്ടിനൽകിക്കൊണ്ട് ധനവകുപ്പ് പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
എൽഡിഎഫ് ഭരണകാലത്ത് ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരേ വൻ വിമർശനമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പടെയുള്ള യുഡിഎഫ് നിര ഉയർത്തിയിരുന്നത്. എന്നാൽ ഭരണത്തിൽ വന്നതിനു പിന്നാലെ നിലപാട് മാറ്റുകയായിരുന്നു. മോദിക്ക് അദാനി എങ്ങനെയാണോ അതു പോലോയൊണ് പിണറായിക്ക് ഊരാളുങ്കൽ എന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ ആരോപണം.
കരാറുകള്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് നൽകി കോടികളാണ് സിപിഎം സമ്പാദിച്ചതെന്നും എല്ലാ ഇടപാടുകളും യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെക്കൊണ്ട് മറുപടി പറയിക്കുമെന്നുമാണ് പ്രതിപക്ഷത്തിരിക്കുമ്പോൾ കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ ഭരണത്തിലേറിയോടെ യുഡിഎഫ് സർക്കാർ മലക്കം മറിഞ്ഞു. ഊരാളുങ്കലിന്‍റേത് നിലവാരമുള്ള പ്രവര്‍ത്തികളെന്നായിരുന്നു ഭരണം കിട്ടിയതോടെ സർക്കാർ നിലപാട്.