ആന്‍റോ ആന്‍റണി എംപി
കൊച്ചി: ആന്‍റോ ആന്‍റണി എംപിക്കെതിരേ വിജിലൻസിനെ സമീപിച്ച് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കോടൻ. സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ‍്യം. കഴിഞ്ഞ ദിവസമായിരുന്നു എംപിക്കെതിരേ നെടുംപറമ്പിൽ ഫിനാൻസ് കമ്പനി ഉടമ എൻ.എം. രാജു ആരോപണവുമായി രംഗത്തെത്തിയത്.
2019ൽ രണ്ട് കോടി വാങ്ങിയിട്ട് 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നും ഈട് ഇല്ലാതെ ബന്ധത്തിന്‍റെ പേരിലാണ് പണം നൽകിയതെന്നും ക്രൈംബ്രാഞ്ച്, ഇഡി അടക്കമുള്ളവരോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു എൻ. എം. രാജു പറഞ്ഞിരുന്നത്.
രണ്ട് മാസത്തിനകം തിരികെ നൽകുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ 7 വർഷമായിട്ടും പണം തിരികെ നൽകിയിട്ടില്ല. പ്രതിസന്ധിയിലാണെന്ന് അറിയിച്ചിട്ട് പോലും പണം തിരികെ നൽകിയില്ലെന്നും എൻ.എം. രാജു പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസമായി നെടുംപറമ്പിൽ ഫിനാൻസിനെതിരേ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ശബരിമല സ്വർണക്കൊള്ളകേസിൽ പ്രതി ചേർക്കപ്പെട്ട തന്ത്രി കണ്ഠര് രാജീവര് രണ്ടരകോടി നിക്ഷേപിച്ചത് ഇവിടെയാണെന്നും, ആന്‍റോ ആന്‍റണി രണ്ട് കോടി ഈ ഫിനാൻസിൽ നിന്നും കടമെടുത്തെന്നും സിപിഎം നേതാവ് കെ.പി. ഉദയഭാനു ആരോപണമുന്നയിച്ചിരുന്നു.