കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിൽ പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് കിരൺ കുമാറിന് പരോൾ അനുവദിച്ചത്.
ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു.
കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്‍റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ.
2021 ജൂൺ 21 നാണ് വിസ്മയ ഭർതൃഗൃഹത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന് തൂങ്ങി മരിക്കുന്നത്. കിരൺ കുമാറിന്‍റെ വീട്ടിലെ പീഡനങ്ങളെക്കുറിച്ച് സുഹൃത്തിനും ജേഷ്ഠ ഭാര്യയ്ക്കും മരിക്കുന്നതിന് മുൻപെ വിസ്മയ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും എല്ലാം പുറത്തു വന്നിരുന്നു. ഇതോടെ കിരൺ ഒളിവിൽ പോയ കിരൺ പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു.