ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളി പുനസ്ഥാപിക്കുന്നു.
ശബരിമല: ശബരിമലയിൽ സ്വർണക്കൊള്ള നടന്നുവെന്ന് സ്ഥിരീകരിച്ച് വിക്രം സാരാഭായ് സ്പേസ് സെന്‍ററിൽ (വിഎസ്എസ് സി) നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം. ദ്വാരപാലക ശിൽപങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണത്തിന്‍റെ അളവിൽ കുറവുണ്ടായിട്ടുണ്ട് എന്നാണ് ശാസ്ത്രീയമായി തെളിഞ്ഞിരിക്കുന്നത്. 1988ലാണ് ശിൽപങ്ങളിൽ സ്വർണം പൊതിഞ്ഞത്. ആ സമയത്ത് തന്നെ സ്വർണം പൊതിഞ്ഞ മറ്റു പാളികളുമായി താരതമ്യപ്പെടുത്തിയാണ് പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടു പോയി തിരിച്ചു കൊണ്ടു വന്ന പാളികളിൽ സ്വർണം കുറവുള്ളതായി ഇതോടെ തെളിഞ്ഞു. റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും.
വിഎസ്എസ് സി സീൽ വച്ച കവറിലാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. റിപ്പോർട് കഴിഞ്ഞ ദിവസം കോടതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. 15 സാമ്പിളുകളുടെ പരിശോധനാ ഫലമാണിതിൽ ഉള്ളത്.
കാണാതായ സ്വർണം എവിടെയാണെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. തന്ത്രി അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല.