അട്ടപ്പാടിയിയിൽ വീണ്ടും കാട്ടാന ആക്രമണം; പരുക്കേറ്റ ആദിവാസി വയോധികൻ മരിച്ചു
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി വയോധികൻ മരിച്ചു. ഉൾക്കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെ പുതൂർ സ്വർണഗദ്ധ ഉന്നതിയിലെ കാളിയാണ് മരിച്ചത്. കാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറുമെന്ന് വനം വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കൊച്ചു മകനൊപ്പം ഉൾക്കാട്ടിൽ വിറക് ശേഖരിക്കാൻ പോയതായിരുന്നു കാളി. വിറക് വെട്ടുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുവള്ളിയിൽ തട്ടി നിലത്ത് വീണു.
പിന്നാലെ എത്തിയ കാട്ടാന നെഞ്ചിൽ ചവിട്ടി തുമ്പികൈക്ക് ദൂരേക്കെറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ കൊച്ചു മകനാണ് വനം വകുപ്പിനെ വിവരമറിയിച്ചത്.
പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കാളിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവും വഴിയായിരുന്നു മരണം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട കാളി ദീർഘകാലം വനം വകുപ്പിലെ താത്കാലിക ഫയർ വാച്ചറും വരയാട് കണക്കെടുപ്പിൽ വനം ഉദ്യോഗസ്ഥ സംഘത്തിന്‍റെ സഹായിയുമായിരുന്നു.