റോഡരികിൽ കിടന്നിരുന്ന കാർ ആക്രി വിലയ്ക്ക് വിറ്റ് യുവാവ്; പരാതിയുമായി ഉടമസ്ഥൻ
മലപ്പുറം: കേടായതിനെത്തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ ആക്രിവിലയ്ക്ക് വിറ്റ് യുവാവ്. കാർ എടുക്കാനായി ക്രെയിൻ എത്തിയപ്പോഴാണ് യഥാർഥ ഉടമസ്ഥൻ വിവരമറിഞ്ഞത്. മലപ്പുറം വട്ടംകുളം സ്വദേശി പരീച്ചി സിദ്ദിഖിന്‍റെ കാറാണ് 21കാരനായ യുവാവ് വിറ്റത്. വർഷങ്ങളോളമായി ഈ കാർ വഴിയരികിൽ തുരുമ്പിച്ച് കിടക്കുകയായിരുന്നു.
പട്ടാമ്പിയിലെ ആക്രി സാമഗ്രികൾ വാങ്ങുന്നവരാണ് കാറെടുക്കുന്നതിനായി ലോറിയുമായി എത്തിയത്. സിദ്ദിഖിന്‍റെ ഭാര്യ തടഞ്ഞതോടെയാണ് കച്ചവടത്തിന്‍റെ കാര്യം പുറത്തു വന്നത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് 21 വയസുള്ള യുവാവ് തന്‍റെ വാഹനമാണെന്ന് അവകാശപ്പെട്ട് തങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങിയെന്ന് കച്ചവടക്കാർ അറിയിച്ചത്.
യുവാവിന് ഇവർ പണവും കൈമാറിയിരുന്നു. യുവാവിനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം തെളഇയുകയും ചെയ്തു. ഒടുവിൽ തുക തിരിച്ചു നൽകാമെന്ന ധാരണയിലെത്തിയതോടെ പൊലീസ് കേസെടുക്കാതെ പ്രശ്നം അവസാനിപ്പിച്ചു.