തൃശൂർ: ജയിൽ അധികൃതർ മകനെ മനഃപൂർവം മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബർ മുഹമ്മദ് ഷഹാൻ ഷായുടെ കുടുംബം. തൃശൂർ ജില്ലാ ജയിൽ ഉദ്യോഗസ്ഥർക്കെതിരേയാണ് കുടുംബം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
മകന്‍റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നും, ''നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂ'' എന്ന് ജയിൽ അധികൃതർ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.
വൈരാഗ്യ ബുദ്ധിയോടെയാണ് മകനോട് ജയിൽ അധികൃതർ പെരുമാറിയത്. ജയിലിന് മുൻപിൽ നിന്നും മകൻ റീൽസ് എടുത്തതല്ലെന്നും പിതാവ് നൗഷാദ് പറഞ്ഞു.
ഉമ്മയെയും സഹോദരിയേയും ആശ്വസിപ്പിക്കാനാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ തൃശൂർ കോടതിയിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.