കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രൊ കൂടുതല്‍ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍നമിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.
വ്യാഴാഴ്ച വൈകിട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ചാണ് ചടങ്ങുകള്‍. നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രൊ സർവീസ് ആരംഭിക്കുക:
ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോൾഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൌത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്.
സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്.
ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രൊ വളരുകയാണ്. സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രൊയില്‍ യാത്ര ചെയ്തത്. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും അധികം വൈകാതെ തന്നെ സർവീസുകള്‍ ആരംഭിക്കും.
നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ - വൈപ്പിന്‍ - ബോൾഗാട്ടി, വൈറ്റില - കാക്കനാട് എന്നീ റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രൊയ്ക്കായി സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രൊ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രൊ ബോട്ടുകള്‍ സർവീസ് നടത്തും.