അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈൻ
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കലക്റ്റർ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരേ നടപടി. സിപിഎം നേതാവ് എം.എം. മണിയുടെ സഹോദരന്‍റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്.
ജില്ലാ കലക്റ്റർ വി. വിഘ്‌നേശ്വരിയാണ് നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ കലക്റ്റര്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇത് മറികടന്നാണ് ഇരുട്ടുകാനത്ത് എം.എം. ലംബോദരന്‍റെ ഹൈറേഞ്ച് സിപ് ലൈന്‍ നിര്‍ബാധം പ്രവര്‍ത്തിച്ചത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്‍റെ പ്രവര്‍ത്തനം.
യാത്രാ നിരോധനം മറികടന്ന് ദേശീയപാതയിലൂടെ സഞ്ചാരികളെ സിപ് ലൈനില്‍ എത്തിച്ചു. പൊലീസ് പരിശോധനയ്ക്കു ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിർമിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കൈയേറിയാണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കലക്റ്റർ പറഞ്ഞു.