ആലപ്പുഴ - ചങ്ങനാശേരി കനാൽ
ഫയൽ ഫോട്ടൊ
ആലപ്പുഴ: ആലപ്പുഴ – ചങ്ങനാശേരി കനാൽ ദേശീയ ജലപാത - 8 ആയി പ്രഖ്യാപിച്ചു. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 2016ലെ ദേശീയ ജലപാത നിയമ പ്രകാരമാണ് കേന്ദ്ര സർക്കാരിന്‍റെ പ്രഖ്യാപനം.
ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള ജലപാതയുടെ വിപുലീകരണവും വികസനവും ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 18ന് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന് കത്ത് അയച്ചിരുന്നു. 2021ൽ ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ ഒരു വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നു.
ഹൗസ്ബോട്ട്, ഫെറി സർവീസുകൾ ഉൾപ്പെടെയുള്ള ടൂറിസം അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതലുള്ള ഈ പ്രദേശം, പ്രധാന വ്യവസായങ്ങളുടെ അസാന്നിധ്യം കാരണം ചരക്ക് നീക്കത്തിന് അനുയോജ്യമല്ലെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
ദേശീയ ജലപാത - 8ലൂടെയുള്ള ജലപാതയിൽ സഞ്ചാരക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിന്, ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രധാന വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു.
24 മണിക്കൂറും യാനങ്ങളുടെ ചലനം ഉറപ്പാക്കാൻ 15 രാത്രി നാവിഗേഷൻ ഐഡുകൾ സ്ഥാപിക്കൽ, കനാലിൽനിന്ന് പോളയും അവശിഷ്ടങ്ങളും തുടർച്ചയായി നീക്കം ചെയ്യൽ, ജലയാനങ്ങളുടെ സുരക്ഷയ്ക്കായി ദുർബലമായ സ്ഥലങ്ങളിൽ റിപ്പ്-റാപ്പ് ബാങ്ക് സംരക്ഷണം എന്നീ പ്രവൃത്തികളാണ് ഉൾനാടൻ ജലപാത അതോറിറ്റി ആരംഭിച്ചത്. ഉൾനാടൻ ജലപാത അതോറിറ്റി പ്രതിമാസ ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്തുകയും ഉയർന്നുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ വികസനം നടത്തുന്നതിന് കേരള സർക്കാരുമായി അടുത്ത് ഏകോപിപ്പിക്കുകയും ചെയ്യുന്നതായി മന്ത്രി അറിയിച്ചു.