തങ്കളം- കാക്കനാട് നാലുവരിപ്പാത ഉപേക്ഷിക്കപ്പെട്ടതിനു കാരണം കോതമംഗലം എംഎൽഎയുടെ അനാസ്ഥ: കോൺഗ്രസ്
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരിപ്പാത ഉപേക്ഷിക്കുവാൻ ഗവൺമെന്‍റ് എടുത്ത തീരുമാനം കോതമംഗലം എംഎൽഎയുടെ അനാസ്ഥയാണെന്ന് കോൺഗ്രസ്. പാത ഉപേക്ഷിക്കുവാൻ സർക്കാർ തീരുമാനം എടുക്കുമ്പോൾ കോതമംഗലം നിയോജക മണ്ഡലത്തിനത് വലിയ നഷ്ടമാണ് വരുത്തുന്നതെന്ന് കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
27 കിലോമീറ്റർ നീളവും 30 മീറ്റർ വീതിയും ക്രമപ്പെടുത്തി 2006 ഉപഗ്രഹ സർവ്വേ പൂർത്തീകരിച്ച് നിർമാണ പ്രവർത്തനം ആരംഭിച്ച തങ്കളം-കാക്കനാട് പാത യുഡിഎഫ് ഗവൺമെന്‍റിന്‍റെ കാലഘട്ടത്തിൽ തുടങ്ങി വച്ചെങ്കിലും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ പദ്ധതിയോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ ഷമീർ പനക്കൽ,ബാബു ഏലിയാസ് എന്നിവർ കുറ്റപ്പെടുത്തി. ഇപ്പോൾ മൂവാറ്റുപുഴ കാക്കനാട് പുതിയ റോഡിന്‍റെ അലൈൻമെന്‍റുമായി ഈ റോഡിനെ ബന്ധിപ്പിക്കാൻ ശ്രമിച്ച തങ്കളം കാക്കനാട് പാത എന്നുള്ളത് എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ സർക്കാർ എടുത്ത തീരുമാനം പുനഃ പരിശോധിക്കണമെന്ന് നേതാക്കൾ പറഞ്ഞു.
കോതമംഗലത്ത് സംസ്ഥാന സർക്കാരിന്‍റെ ബജറ്റ് സമയങ്ങളിൽ പല പദ്ധതികൾക്കും ടോക്കൺ അഡ്വാൻസ് വച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന എംഎൽഎ തങ്കളം കാക്കനാട് പാതയുടെ കാര്യത്തിലും സമാനമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും പദ്ധതിക്കായി 25 ഹെക്‌ടർ സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്‍റെ കാലഘട്ടത്തിൽ ഏറ്റെടുത്ത 3.52 ഹെക്ടർ സ്ഥലം ഒഴികെ ഒരു സെന്‍റ് സ്ഥലം പോലും ഈ ഗവൺമെന്‍റിന്‍റെ കാലഘട്ടത്തിൽ എംഎൽഎക്ക് ഏറ്റെടുക്കുന്നതിന് കഴിയാതെ പോയത് കടുത്ത അനാസ്ഥയാണെന്നും നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോതമംഗലം കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 10ന് പിഡബ്ല്യുഡി ഓഫിസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.