സിപിഎം നേതാക്കളുടെ മക്കളെ മർദിച്ചെന്ന പരാതി; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും സ്ഥലംമാറ്റവും
file image
മലപ്പുറം: എരമംഗലതത്ത് ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്‍റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും മർദിച്ചെന്ന പരാതിയിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും സ്ഥലം മാറ്റവും.
പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. സിവിൽ പൊലീസ് ഓഫിസർ ജെ. ജോജയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
പുഴക്കര ഉത്സവത്തിനിടെയായിരുന്നു പൊലീസുകാരുടെ അതിക്രമം. സിപിഐഎം നേതാക്കളുടെ മക്കളെ വീട്ടിൽക്കയറി വലിച്ചിറക്കി കൊണ്ട് പോയി പൊലീസ് ക്രൂരമായി മർദിച്ചുവെന്നും ലാത്തികൊണ്ട് പല്ല് അടിച്ചു തകർത്തു, പുറത്തും നെഞ്ചിലും അടിച്ചു പരിക്കേൽപ്പിച്ചു, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നുവന്നത്. അന്വേഷിക്കുന്ന പ്രതിയെ കിട്ടാത്തതിലായിരുന്നു പൊലീസിന്‍റെ നടപടി എന്നാണ് വിവരം. എന്നാൽ ഉത്സവത്തിനിടെ യുവാക്കൾ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പെരുമ്പടപ്പ് പൊലീസിന്‍റെ വിശദീകരണം. ഇവരെ മർദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തതിനു ശേഷം രാവിലെ തന്നെ വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ സിപിഎം പൊന്നാനി ഏരിയ കമ്മറ്റി സംഭവത്തിൽ പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ഇതോടെ പൊലീസുകാർക്കെതിരെ നടപടി എടുക്കുകയായിരുന്നു.