കോട്ടയം നഗരത്തിൽ തെരുവ് നായ ആക്രമണം; ഏഴു പേർക്ക് പരുക്ക്
കോട്ടയം: നഗരമധ്യത്തിൽ തെരുവ് നായ ആക്രമണം. വിവിധ സ്ഥലങ്ങളിലായി എഴു പേരെ തെരുവ് നായ ആക്രമിച്ചു. നായയുടെ ആക്രമണത്തിൽ കടിയേറ്റ നഗരസഭ മുൻ ചെയർമാൻ പി.ജെ. വർഗീസ് അടക്കം നാല് പേർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പി.ജെ. വർഗീസിനെ കൂടാതെ സാജൻ കെ. ജേക്കബ്, ബി. വർഗീസ്, വി.ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കാണ് കടിയേറ്റത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
കോട്ടയം ടി.ബി റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. പിന്നീട് മാർക്കറ്റിനുള്ളിലേക്ക് കയറി ആളുകളെ ആക്രമിച്ചു. അവിടെ നിന്ന് കെഎസ്ആർടിസി ഭാഗത്തേക്കെത്തി ആക്രമണം തുടർന്നതോടെ നാട്ടുകാർ ചേർന്ന് പ്രതിരോധിച്ചു.
തുടർന്ന് സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ നായയെ ഇവിടെയെത്തിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും നഗരസഭാ ശുചീകരണ തൊഴിലാളികളും എബിസി സെന്‍റർ ജീവനക്കാരും ചേർന്ന് പിടികൂടി കോടിമത എബിസി സെന്‍ററിലേക്ക് മാറ്റി. പേവിഷബാധ സംശയിക്കുന്നതിനാൽ നിലവിൽ നായ നിരീക്ഷണത്തിലാണ്.