വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് ബുധനാഴ്ച മുതൽ

 
Local

12 വർഷത്തിലൊരിക്കൽ മാത്രം! വൈക്കം മഹാദേവ ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് ബുധനാഴ്ച മുതൽ

വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി ജാതിവിവേചനം ഒഴിവാക്കും

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്തുപാട്ടിന് ബുധനാഴ്ച (April 1) തുടക്കം. ക്ഷേത്രത്തിന്‍റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലുപ്പത്തിൽ കെട്ടിയ നെടുംപുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തുന്ന ചടങ്ങാണ് വടക്കുപുറത്തുപാട്ട്. ചടങ്ങുകൾ 13ന് സമാപിക്കും. വടക്കുപുറത്ത് പാട്ടിന്‍റെ എതിരേൽപ്പിച്ച് ചടങ്ങിന് വിളക്ക് എടുക്കുവാൻ വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തർക്കും വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി ജാതിവിവേചനം ഒഴിവാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ പട്ടികയ്ക്ക് ഒപ്പം വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കും. ഭക്തർ കുത്തു വിളക്ക് കൂടി ഒപ്പം കരുതണം. സ്ഥല പരിമിതിയുള്ളതിനാൽ ദേവസ്വം ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റേയും നിർദേശങ്ങൾ കർശനമായി പാലിക്കണം. 12 വർഷങ്ങൾക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുകയുള്ളു എന്നതിനാൽ, വ്രതം നോറ്റ് എതിരേൽപ്പിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണ് എന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിലപാട്. അതിനാൽ വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കും. വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂർണമായും ഒഴിവാക്കും.

വടക്കുപുറത്തു പാട്ട് :

വടക്കുംകൂർ രാജഭരണകാലത്ത് ദേശത്ത് വസൂരി എന്ന രോഗം പടർന്നു പിടിക്കുകയും അനേകം പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ദേവഹിതമനുസരിച്ചു വടക്കുംകൂർ രാജാവും ഊരാണ്മക്കാരും ഭക്തരും കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ 41 ദിവസം ഭജനമിരുന്നു. 41-ാം ദിനത്തിൽ രാജാവിനു സ്വപ്നത്തിൽ കൊടുങ്ങല്ലൂരമ്മ ദർശനം നൽകി. 12 വർഷത്തിലൊരിക്കൽ മീനഭരണിയുടെ പിറ്റേന്നു മുതൽ 12 ദിവസം കളമെഴുത്തുംപാട്ടും എതിരേൽപും താലപ്പൊലിയും ഗുരുതിയും നടത്തണമെന്ന അരുളപ്പാടുണ്ടായി. തുടർന്നാണു വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്തു പാട്ട് ആരംഭിച്ചത്.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി