നവജീവന്‍ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി വിജി വെങ്കിടേഷ്
മുംബൈ:നവജീവന്‍ സെന്‍ററിന്‍റെ മുപ്പത്തൊന്നാമത് വാര്‍ഷികാഘോഷ ചടങ്ങ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചലച്ചിത്ര നടിയും മാക്‌സ് ഫൗണ്ടേഷന്‍ ഡയറക്ടറുമായ വിജി വെങ്കടേഷ് മുഖ്യാതിഥിയായിരുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ അറിവും വിദ്യാഭ്യാസവും അനിവാര്യമാണെന്ന് വിജി വെങ്കടേഷ് പറഞ്ഞു.
നവജീവന്‍ നല്‍കി വരുന്ന സേവനം ശ്ലാഘനീയമാണെന്നും സാമൂഹിക പ്രവര്‍ത്തകയായ വിജി വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു. ചുവന്ന തെരുവിലെ കുട്ടികളെ ചൂഷണാത്മകമായ അന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടുത്തി താമസവും വിദ്യാഭ്യാസവും നല്‍കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയാണ് നവജീവന്‍ മാതൃകയാകുന്നത്.
ചായ് ഫോര്‍ കാന്‍സര്‍ എന്നൊരു ഫണ്ട് റേസിംഗ് പ്രോഗ്രാമിലൂടെ നിരവധി കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായ വിജി വെങ്കടേഷ് കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നാണ് വേദി വിട്ടത്.
ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ പേട്രണ്‍ ഡോ ഉമ്മന്‍ ഡേവിഡ് വിശിഷ്ടാതിഥിയായിരുന്നു. 31 വര്‍ഷത്തെ സേവനത്തിലൂടെ, നവജീവന്‍ സെന്‍റർ കൈവരിച്ച നേട്ടങ്ങളെ ഡോ ഡേവിഡ് പ്രകീര്‍ത്തിച്ചു.
1994ലാണ് നവജീവന്‍ സെന്‍റർ പിറവിയെടുത്തത്. മാര്‍ത്തോമ്മാ സിറിയന്‍ ചര്‍ച്ച് ഓഫ് മലബാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടന ഇതിനകം ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് പുതുജീവിതം പ്രദാനം ചെയ്തിട്ടുള്ളത് നവജീവന്‍ പ്രസിഡന്‍റ് ഡോ ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്‌കോപ്പ സെന്‍റർ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.നിലവില്‍ 745 കുട്ടികളാണ് നവജീവന്‍റെ സംരക്ഷണത്തില്‍ കഴിയുന്നത്.